Thursday, July 30, 2009

ത്രീ.ഡി. ഫ്രോഗർ ഗെയിം.

ആപ്രാവശ്യം ഉപ്പ ഗൾഫിൽ നിന്നും വന്നപ്പോൾ കൊണ്ടുവന്നതിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ടതായിരുന്നു ‘ഫ്രോഗർ‘ എന്ന് പേരുള്ള ആഗെയിം.
ഭംഗിയുള്ള പ്ലാസ്റ്റിക് കൂടിനകത്തെ സ്ക്രീനിൽ പ്രകാശിക്കുന്ന തവളകൾ കീഞെക്കുന്നതിനനുസരിച്ച് ചാടിചാടി നീങ്ങുന്ന ഒരുതരം ഗെയിമായിരുന്നു അത്.
ഉമ്മ പയുന്നതൊന്നും കേൾക്കാതെ ഞാൻ എപ്പോഴും ഈ ഗെയിം കൊണ്ട് കളിച്ചിരിക്കുന്നത് പലപ്പോഴും ഉമ്മയുടെ കോപത്തിന് എന്നെ പാത്രമാക്കി.

കുറേ കാലം അതും കൊണ്ട് കളിച്ചപ്പോൾ എനിക്കൊരു മോഹം അതൊന്ന് തുറന്ന് പരിശോധിക്കണം!.
അങ്ങിനെ ഒരു ദിവസം വൈകിട്ട് സ്കൂൾ വിട്ട്‌വന്നശേഷം ഞാൻ അത് തുറക്കാൻതീരുമാനിച്ചു.
പറ്റിയ സ്ക്രൂഡ്രൈവറൊന്നും കിട്ടിയില്ലെങ്കിലും വല്ലഭന് പുല്ലും ആയുധമെന്ന് പറഞ്ഞപോലെ ഉമ്മകാണാതെ അകത്തുനിന്നും ചുണ്ടുള്ള കറിക്കത്തിയെടുത്ത് കൊണ്ടുവന്ന് ഗവേഷണം ആരംഭിച്ചു.
ഒരു പാട് ബുദ്ധിമുട്ടി ഒരുവിധം അതിന്റെ സ്ക്രീനിന്റെ ഭാഗം തുറന്നു. സ്ക്രീനിനുമുകളിൽ എക്സ്‌റേ ഫിലിം പോലുള്ള ഒരു പാളി ഞാൻകണ്ടു. അത് ഇളക്കിമാറ്റി. ഓൺ ചെയ്തപ്പോൾ അതുവരേ വ്യക്തമായി കണ്ട തവളകളെ അവ്യക്തമായ എന്തോ ചൈനീസ് അക്ഷരങ്ങളായി കണ്ടു.
ഞാൻ ഇളക്കിമാറ്റിയ ആ എക്സ്‌റേ കഷ്ണം പോലുള്ള പാളിയെ അൽ‌പ്പം ഉയർത്തി അതിലൂടെ നോക്കുമ്പോൾ തവളകൾ വ്യക്തമായി കത്തിതിളങ്ങികാണുകയും ചെയ്യുന്നു!
അപ്പോഴാണ് എനിക്ക് ടെക്‌നിക്ക് പിടികിട്ടിയത്. ആപാളിയിലൂടെ നോക്കുന്ന ആൾക്ക് മാത്രമേ സ്ക്രീനിലെ തവളകളെ കാണാനും കളി ആസ്വദിക്കാനും പറ്റുകയുമുള്ളൂ.
അപ്പോഴണ് എന്റെ തലയിലെ ശാസ്ത്രജ്ഞ പുറത്തുവന്നത്. ലോകത്തിലെ ഒരു മഹാ കണ്ടുപിടുത്തം വെറും ഏഴാം ക്ലാസിൽ‌ പഠിക്കുന്ന ഞാനിതാ കണ്ടെത്തിയിരിക്കുന്നു!

കഴിഞ്ഞ ആഴ്ച ഇക്കാ മൈഡിയർ കുട്ടിച്ചാത്തൻ എന്നത്രീഡി ഫിലിം കണ്ടുതിരിച്ചെത്തിയപ്പോൾ ആരും കാണാതെ അടിച്ചുമാറ്റികൊണ്ടുവന്ന ത്രീഡി കണ്ണടയുടെ കാര്യം എനിക്കോർമ്മവന്നു. ബിന്ദു ടാക്കീസിൽ നവീകരിച്ച കുട്ടിച്ചാത്തൻ കാണാൻ മാമന്റെയൊപ്പം പോയി പടം കണ്ട് ടാക്കീസുകാർ കൊടുത്ത ത്രീഡി കണ്ണട തിരിച്ചുകൊടുക്കാതെ വീരനായി വന്ന കഥ എന്നോട് പറഞ്ഞ് കണ്ണട എനിക്ക് കാണിച്ചുതന്നപ്പോൾ ഞാനൊരുപാട് കരഞ്ഞിട്ടുണ്ട് എന്നെ കൊണ്ടുപോകാത്തതിന്.
പക്ഷേ ഞാനപ്പോൾ ഓർത്തത് അതല്ല. കാണാൻ വലിയ ഭംഗിയൊന്നുമില്ലാത്ത ആകണ്ണട ഇക്കാ ഒന്നുരണ്ട് ദിവസം എല്ലാവരെയും കാണിച്ച് തന്റെ വീരസാഹസകഥ എല്ലാവരെയും അറിയിച്ച് മടുത്തപ്പോൾ എവിടെയോ ഉപേക്ഷിച്ചിട്ടുണ്ട്. അത് കണ്ടെത്തണം.

ഞാൻ തിരഞ്ഞ് തിരഞ്ഞ് അവസാനം ഉമ്മയെ വിളിച്ചു ചോദിച്ചു.
ഉമ്മയുടെ പ്രതികരണം അൽ‌പ്പം ഉച്ചത്തിലായിരുന്നു.
‘എടീ നീ ഇപ്പോഴും കണ്ട കുന്ത്രാണങ്ങളും തിരഞ്ഞ് നടക്കുകയാണോ? മഗ്‌രിബ് വാങ്ക് വിളിച്ചു ചെന്ന് നിസ്കരിക്കാൻ നോക്ക്!’
ഉമ്മ അംഗശുദ്ധിവരുത്തി നിസ്കാരമുറിയിലേക്ക് പോയി.
എന്നിലെ ശാസ്ത്രജ്ഞയെ തിരിച്ചറിയാൻ കഴിവില്ലാത്ത ഉമ്മയുടെ ക്രൂര കൽ‌പ്പനയോട് പ്രതിഷേധത്തോടെയാണെങ്കിലും ഞാനും അംഗശുദ്ധിവരുത്താൻ ബാത്ത്‌റൂമിലേക്ക് കയറി. അപ്പോഴാണത് കണ്ടത്. ബാത്ത്‌റൂമിന്റെ മുകളിലെ കൊച്ചു ജനലിന്റെ മുകളിൽ ദേകിടക്കുന്നു ത്രീഡി.കണ്ണട!.
ഉടനെ ഞാനതെടുത്തുകൊണ്ട് പരീക്ഷണ ശാലയായ എന്റെ റൂമിലേക്കോടി.
കണ്ണടയുടെ ഗ്ലാസ് ഊരിക്കളഞ്ഞ് പകരം ഫ്രോഗർ ഗെയിമിന്റെ സ്ക്രീനിൽ നിന്നും നേരത്തെ ഞാൻ ഊരിവെച്ച എക്സ്‌റേ പോലുള്ള ആപാളി രണ്ടായിമുറിച്ച് ഓരോ ഗ്ലാസിന്റെയും സ്ഥാനത്ത് പിടിപ്പിച്ചു. എന്നിട്ട് കണ്ണട ധരിച്ച് ഗെയിം ഓൺ ചെയ്ത് സ്ക്രീനിലേക്ക് നോക്കി.
അത്ഭുതം! മഹാത്ഭുതം!! കണ്ണട വെക്കുമ്പോൾ മാത്രം തവളകളെ കാണുന്നു. കണ്ണട ഇല്ലാത്തവർക്ക് ഒന്നും വ്യക്തമായി കാണില്ല.
അതെ ഞാനും ഒരു ശാസ്ത്രജ്ഞയായിരിക്കുന്നു!. എന്റെ മഹാകണ്ടുപിടുത്തത്തിന് ഞാൻ ഉടനെ ഒരു പേരുമിട്ടു. ത്രീ.ഡി.ഫ്രോഗർഗെയിം!.
ഇത് ഉമ്മയെയും ഇക്കയെയും കാണിക്കണമെന്ന് കരുതുമ്പോഴാണ് ഉമ്മ ഒരു ഈറ്റപ്പുലിയെപ്പോലെ എന്റെ റൂമിലേക്ക് കയറിവന്നത്.
‘എടീ ഒരുമ്പെട്ടോളെ...... എത്രനേരമായെടീ വാങ്ക് വിളീച്ചിട്ട്? ഇത്‌‌വരേ നിസ്കരിക്കാതെ നീ ഈപണ്ടാരം കൊണ്ട് കളിക്കുകയാണോ? ഇന്നത്തോടെ ഞാനിത് ശരിയാക്കിത്തരാം!’
ഉമ്മ എന്റെ മഹാകണ്ടുപിടുത്തമെടുത്ത് ജനൽ തുറന്ന് പുറത്തെ സുമം‌ചേച്ചിയുടെ പറമ്പിലേക്കൊരൊറ്റ ഏറ്!
ഞാൻ വാവിട്ടുകരഞ്ഞു. ഉതിർന്നുപോയ ദാഹജലം പോലെ എന്റെ ഒരു മഹാകണ്ടുപിടുത്തം ഇതാ മാലോകർ കാണും മുമ്പെ ജനൽ വഴി പുറത്തേക്കെറിയപ്പെട്ടിരിക്കുന്നു!.
ഉമ്മയുടെ അടുത്ത പടി ചൂരൽ പ്രയോഗമാണെന്ന തിരിച്ചറിവ് കാരണം തൽക്കാലം പ്രതിഷേധ പരിപാടികൾ നിർത്തിവെച്ച് വേഗം നിസ്കരിച്ച് വന്ന് പഠിക്കാനിരുന്നു.
പക്ഷേ പഠിക്കാനൊന്നും തോന്നിയില്ല. മനസ്സ് നിറയെ ഉമ്മയോടുള്ള ദേഷ്യ മായിരുന്നു. പിന്നീടൊരക്ഷരം ഉമ്മയോട് മിണ്ടിയില്ല.
ഉമ്മകാണാത്തതിനാൽ പരീക്ഷണത്തിന്റെ ശേഷിപ്പായി അവശേഷിച്ച ത്രീഡി കണ്ണടയെ നോക്കി ഞാൻ നെടുവീർപ്പിട്ടു.

അന്ന് രാത്രി എനിക്കുറക്കം വന്നില്ല.
എങ്ങിനെയൊക്കെയോ നേരം പുലർത്തി. അൽ‌പ്പം വെളിച്ചം വീണപ്പോൾ അടുക്കളയിലുള്ള ഉമ്മകാണാതെ ഞാൻ സുമം‌ചേച്ചിയുടെ പറമ്പിന്റെ അൽ‌പ്പം പൊളിഞ്ഞ മതിലിന്റെ ഭാഗത്തുകൂടെ ചാടിക്കടന്ന് പറമ്പിലെത്തി.
സുമം‌ചേച്ചിയുടെ വീട് കുറച്ചപ്പുറത്താണ്. തെങ്ങും വാഴയും ചേന,ചേമ്പുകളും നിറഞ്ഞ പറമ്പിന്റെ ഒരറ്റത്ത് സർപ്പക്കാവാണ്. സർപ്പക്കാവിനോട് ചേർന്നാണ് അവരുടെ ആൾമറയില്ലാത്ത കിണർ.
പറമ്പിൽ മുഴുവൻ തിരഞ്ഞെങ്കിലും ഫ്രോഗർ കണ്ടുകിട്ടിയില്ല. കിണറിനടുത്തുള്ള അലക്കുകല്ലുകൾക്കിടയിലോ വാഴകളുടെ കൈകൾക്കിടയിലോ ഒന്നും കുടുങ്ങിക്കിടക്കുന്നതായും കണ്ടെത്തിയില്ല. അവസാനം ഞാൻ കിണറിനടുത്തേക്ക് നീങ്ങി. കഷ്ടിച്ച് പതിനഞ്ചടി ആഴമുള്ള ചുറ്റും മണ്ണ് മാത്രമുള്ള ഒരു മൺ‌കുഴി എന്നേ അതിന് പറയാൻ പറ്റുകയുള്ളൂ.
ചുറ്റും ശീമക്കൊന്നകൾ നട്ട് സുമം‌ചേച്ചിയുടെ ഭർത്താവ് രാമകൃഷ്‌ണേട്ടൻ ആൾ‌മറ കെട്ടാനുള്ള പണം ലാഭിച്ചിരിക്കുന്നു. കിണറ്റിലേക്ക് ചാഞ്ഞ ഒരു മുരിക്ക് മരത്തിൽ കപ്പികെട്ടിയാണ് ചേച്ചി വെള്ളം കോരിയിരുന്നത്. തലേന്ന് പെയ്ത മഴയിൽ മണ്ണ് കുതിർന്നു കിടക്കുന്നു. മുള്ള് പോയ ആമുരിക്കിൻ തടിയിലുംശീമക്കൊന്നക്കൊമ്പിലുമെല്ലാം പിടിച്ച് ഞാൻ കിണറ്റിലേക്ക് നോക്കി. വശങ്ങൾ ഇടിഞ്ഞു‌വീണ് വികൃതമായ ആകിണറ്റിലെ തെളിഞ്ഞ വെള്ളത്തിൽ അതാ പൊങ്ങിക്കിടക്കുന്നു എന്റെ മഹാകണ്ടുപിടുത്തം!.
എന്നാലും ഉമ്മാന്റെ വല്ലാത്ത ഉന്നം തന്നെ! ഇത്രേം സ്ഥലമുണ്ടായിട്ട് അത് ഈകിണറ്റിൽ തന്നെ ചെന്ന് വീണല്ലോ!.
ഞാൻ കിണറ്റിൻ‌കരയിൽ കിടന്ന റബർ‌ബക്കറ്റും കയറും കിണറ്റിലേക്കിട്ടു. ഫ്രോഗറിനെ ബക്കറ്റിൽ കയറ്റാൻ ശ്രമമാരംഭിച്ചു.
കിണറിന് ചുറ്റും നടന്ന് കയറ് വലിച്ച് പ്രയത്നം തുടർന്നു. ഒരു ശീമക്കൊന്നയിൽ അമർന്ന് കിണറ്റിലേക്കൽ‌പ്പംകൂടെ തൂങ്ങിനിന്നപ്പോഴാണ് ഫ്രോഗർ ബക്കറ്റിൽ അൽ‌പ്പം കയറാൻ തുടങ്ങിയത്.
പെട്ടെന്നാണത് സംഭവിച്ചത് . ഞാൻ അമർന്ന ശീമക്കൊന്നയും അതിനുകീഴെയുള്ള മണ്ണും ഞാനും കയറുംസഹിതം ദേ കെടക്ക്ണൂ കിണറ്റിൽ!
നിന്ന നിൽ‌പ്പിൽ തന്നെ കിണറ്റിനടിയിലെത്തി. കിണറ്റിലെ ചെളിയിൽ കാൽ മുട്ടോളം പൂണ്ടു. തോളെറ്റം വെള്ളവും!. അനങ്ങാനാവാതെ അവിടെ നിന്നു. അനങ്ങിയാൽ ഇനിയും ചെളിയിൽ താഴുമോ എന്ന് ഞാൻ ഭയപ്പെട്ടു.
ഭയന്ന് വിറച്ച് ഞാൻ ഉച്ഛത്തിൽ കരഞ്ഞു. ഇല്ല എന്റെ ശബ്ദം പുറത്ത് കേൾക്കുന്ന ലക്ഷണമൊന്നുമില്ല.
ഞാൻ കിണറിന് ചുറ്റും നോക്കി. നിറയേ പാമ്പിന്റെ മാളങ്ങൾ! അപ്പുറത്ത് സർപ്പക്കാവാണെന്ന ബോധം എന്റെ സർവ്വ ഞരമ്പുകളേയും തളർത്തി. ഒച്ച വെച്ചാൽ പാമ്പുകൾ പുറത്ത് വരും പാമ്പിന് ചെവിയില്ലെന്ന സത്യമെനിക്കന്നറിയില്ലെന്ന് മാത്രമല്ല ചൂളമടിക്കുന്ന പോലുള്ള ഒച്ചയുണ്ടാക്കിയാൽ വീട്ടിനകത്ത് പോലും പാമ്പ് വരുമെന്ന അന്ധവിശ്വാസവും അന്നെനിക്കുണ്ടായിരുന്നു.
സർപ്പക്കാവിനടുത്ത് ഈ ഒരു ജലസ്രോതസ്സ് മാത്രമേ ഉള്ളൂ. അതുകൊണ്ട് സർപ്പക്കാവിലെ എല്ലാജാതി പാമ്പുകളും ദാഹം തീർക്കാൻ ഇവിടെയെത്താതിരിക്കില്ല. ഏത് സമയവും പുറത്ത് വരാവുന്ന മൂർക്കൻ പാമ്പുകളുടെ തലയും പ്രതീക്ഷിച്ചുകൊണ്ട് ഞാൻ ഓരോ മാളത്തിലേക്കും നോക്കി. പാമ്പുകൾക്ക് പെൺകുട്ടികളെ ഇഷ്ടമാണെന്നും ശരീരത്തിൽ കയറിയാൽ പിന്നെ ഇറങ്ങുകയില്ല എന്നുമെല്ലാമുള്ള അന്ധവിശ്വാസങ്ങൾ എന്റെ ചിന്തകളെ കൂടുതൽ ഭയാനകമാക്കിക്കൊണ്ടിരുന്നു.
മരണം എന്റെ കൺ‌മുന്നിൽ നൃത്തമാടി. ഉമ്മയുടെ കോപം എന്നെ ഇതാ ഭൂമിയിൽ വെച്ചുതന്നെ നരകത്തിലെത്തിച്ചിരിക്കുന്നു.
ഉമ്മയുടെ കാലടിക്കീഴിലാണ് സ്വർഗ്ഗം എന്ന് ഉസ്താദ് പഠിപ്പിച്ചിരുന്നു. ഇപ്പോൾ ഉമ്മാക്ക് നരകവും തരാനാകുമെന്ന് ഞാൻ തിരിച്ചറിഞ്ഞു!
ഭയ ചകിതമായ നിമിഷങ്ങൾ കുറേകഴിഞ്ഞു. സൂര്യ പ്രകാശം കിണറ്റിലേക്ക് നേരിട്ട് പതിക്കാൻ തുടങ്ങി. അതിരാവിലെ വീട്ടിൽ നിന്നിറങ്ങിയതാണ്. ഉമ്മ എന്നെ തിരഞ്ഞ് എവിടെയൊക്കെയോ നടക്കുന്നുണ്ടാകും. ഇന്നലെ രാത്രി ചീത്തപറഞ്ഞതിന് പിണങ്ങി ഞാനെവിടെയെങ്കിലും പോയി എന്ന് കരുതി ഉമ്മയും ഇക്കയും ബേജാറാകുന്നുണ്ടാകും.
വിശപ്പാണെങ്കിൽ കലശലാകുന്നുമുണ്ട്. ഉമ്മയുടെ അടിഭയന്ന് ഇന്നലെ രാത്രി കഴിച്ച രണ്ട് ചപ്പാത്തിയും ഇടക്കിടെ കോരിക്കുടിക്കുന്ന കിണറ്റിലെ വെള്ളവും മാത്രമാണ് ആകെവയറ്റിലുള്ളത്. പടച്ചോനേ ഇത്രക്കും വലിയശിക്ഷതരാനായിരുന്നോ നീ ഈ കണ്ടുപിടുത്തം എന്നെക്കൊണ്ട് കണ്ടുപിടിപ്പിച്ചത്? എന്റെ തൊട്ടടുത്ത് പൊങ്ങിക്കിടക്കുന്ന ഫ്രോഗറിനെ ഞാൻ പകയോടെ നോക്കി.

മനം നൊന്ത് ദൈവത്തോട് പ്രാർത്ഥിച്ചു. ഇനിയൊരിക്കലും ഉമ്മപറഞ്ഞതനുസരിക്കാതിരിക്കില്ല, അഞ്ച് നേരവും കൃത്യമായി നിസ്കരിച്ചോളാം പടച്ചോനേ.... എന്നെ ഇതിൽ നിന്നൊന്ന് രക്ഷിക്ക്...

അൽ‌പ്പം കഴിഞ്ഞപ്പോൾ കിണറ്റിന് മുകളിൽ നിന്നൊരു ശബ്ദം കേട്ടു.
`ദേവ്യേ.... ദേ ഈ പെണ്ണിതാ ഈ കെണറ്റില്!’ റസ്യത്താ‍.......
ഞാൻ മുകളിലേക്ക് നോക്കുമ്പോൾ സുമം ചേച്ചിയാണ്. ഉടനെ അവർ അപ്രത്യക്ഷയായി.
കുറച്ചു സമയം കഴിഞ്ഞപ്പോൾ കിണറ്റിന് ചുറ്റും ആള്കൂടി. ഉമ്മ, അപ്പുറത്തെ കാർത്ത്വേച്ചി, അവരുടെ മകൾ ലക്ഷ്മി, ഇക്കാ, രാമകൃഷ്ണേട്ടൻ, സുമം ചേച്ചി, അവരുടെ മക്കൾ ........ഓരോരുത്തരായി ഏന്തിവലിഞ്ഞ് കിണറ്റിലേക്ക് നോക്കുന്നു.
രാമകൃഷ്ണേട്ടൻ എല്ലാവരെ യും ശകാരിക്കുന്നു.
‘ഇങ്ങട് മാറിനിക്കെടീ കെണറിന്റെ വക്ക് ഇടിയും!’
കാർത്ത്വേച്ചിയുടെ ആശ്ചര്യ ചോദ്യവും ഞാൻ കേട്ടു.
‘ഈപെണ്ണെന്തിനാ ഈകെണറ്റിലേക്കെന്നെ വന്നത്?’
‘ഇപ്പഴത്ത പിള്ളേരല്ലേ എന്തൊക്കേ എപ്പൊഴെക്കേ തോന്ന്ണ്ന്നാർക്കറിയാം?’
സുമം ചേച്ചിയുടേതായിരുന്നു നെടുവീർപ്പിന്റെ അകമ്പടിയുള്ള ആമറുപടി.
അൽ‌പ്പസമയത്തിനു ശേഷം രണ്ട് ഏണികൾ കൂട്ടിക്കെട്ടി കിണറ്റിലേക്കിറക്കപ്പെട്ടു.
രാമകൃഷ്ണേട്ടൻ ഏണിയിലൂടെ ഇറങ്ങാനൊരുങ്ങിയപ്പോൾ ഞാൻ പറഞ്ഞു. `വേണ്ടാ ഞാൻ കയറിക്കോളാം.എനിക്കൊന്നും പറ്റിയിട്ടില്ല‘.
ഞാൻ ഏണിയിലൂടെ വിറച്ചിലോടെ കയറി മുകളിലെത്താറായപ്പോഴാണ് എനിക്കത് ഓർമ്മവന്നത്. ഫ്രോഗർ എടുക്കാൻ മറന്നുപോയി!
ഒരു നിമിഷം ഞാൻ ശങ്കിച്ചുനിന്നു. അപ്പോഴേക്കും മുകളിൽനിന്നും ഒന്നിലധികം ശബ്ദങ്ങൾ ഒന്നിച്ചുകേട്ടു. കേറ് മോളേ... സൂക്ഷിച്ച്!
പിന്നെ ഞാൻ ഒന്നും ചിന്തിച്ചില്ല. വേദനയോടെ ഫ്രോഗറിനെ ഒന്നുംകൂടി നോക്കിക്കൊണ്ട് മുകളിലേക്ക് കയറി.
മുകളിലെത്തിയ എന്നെ സുമം ചേച്ചിയും ഉമ്മയും പിടിച്ചുകയറ്റി. രണ്ടുപേരും ഇരുവശവും പിടിച്ചുകൊണ്ട് എന്നെ വീട്ടിലേക്ക് കൊണ്ടുപോയി. വീട്ടിലെത്തിയ ഉടനെ ഉമ്മ എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് കരഞ്ഞു!.
‘എന്നാലും ഞാൻ ചെറിയൊരു ചീത്ത പറഞ്ഞതിന് എന്റെ മോൾ ഈപണിചെയ്തല്ലോ......’
എനിക്ക് ചിരിയും അതിലേറെ സങ്കടവും ഒരുമിച്ചു വന്നു.
ഞാൻ ആത്മഹത്യക്ക് ശ്രമിച്ചതാണെന്ന് എല്ലാവരും കരുതിയതായിരുന്നില്ല എന്റെ സങ്കടം, ആത്മഹത്യ ചെയ്യാൻ ഈ ചെറിയ കിണർ തെരഞ്ഞെടുക്കാൻ മാത്രം വിവരമില്ലാത്തവളായിപ്പോയി ഞാനെന്ന് എല്ലാവരും തെറ്റിദ്ധരിച്ചതിലായിരുന്നു എനിക്ക് വിഷമം.

Thursday, July 16, 2009

സഹയാത്രിക

പുഷ്പയെ എന്റെ കൂട്ടുകാരിയാക്കിയത് ചെറുപ്പം മുതലേ എന്റെ കൂടെയുണ്ടായിരുന്ന പിശുക്കാണെന്ന് എന്റെ കൂട്ടുകാരികൾ കളിയാക്കിയിരുന്നു. കോളേജ് വിട്ട് വീട്ടിലേക്ക് ബസ്സിനുപോകാതെ മൂന്നാല് കിലോമീറ്റർ നടന്ന് വീട്ടിലെത്തുക എന്റെ ഒരു ശീലമായിരുന്നു. ബസ്സിനുള്ള കാശും അത്യാവശ്യം വന്നാൽ ഓട്ടോ പിടിച്ച് വീട്ടിലെത്താനുമുള്ള കാശും എന്നും ഉമ്മയോട് വാങ്ങുകയും ചെയ്യും. എന്റെ ഈ ഏർപ്പാട് കണ്ടുപിടിച്ച് ഇക്ക ‘അർക്കീസ്’ എന്ന സ്ഥാനപ്പേരും എനിക്ക് നൽകിയിരുന്നു.

പക്ഷേ ബസ് ചാർജ്ജ് ലാഭിക്കുക എന്നതിനേക്കാളേറെ ഈ നടത്തത്തിന് എനിക്ക് ന്യായീകരണങ്ങൾ ഏറെയുണ്ടായിരുന്നു. എം.ഒ. റോഡിൽ ബസ്സിനായുള്ള നീണ്ട കാത്തുനിൽ‌പ്പ്, തിക്കിത്തിരക്കിയുള്ള ബസ്സിൽകയറൽ, എത്രതിങ്ങി ഞെരുങ്ങിയാലും പിന്നെയും ആളെകയറ്റാനുള്ള ബസ്സുകാരുടെ തീരാത്ത ആർത്തി, ഒച്ചിഴയുന്ന വേഗത്തിൽ ഇഴയുന്ന ബസ്സ് എം.ഒ. റോഡിൽ നിന്നും ശക്തൻ തമ്പുരാൻ സ്റ്റാന്റ് വഴി കൊക്കാലെ ജങ്ഷനിലെത്തുമ്പോഴേക്കും അതിലുള്ളവരെ തൊട്ടടുത്ത മെട്രോപൊളിറ്റ്യൻ ഹോസ്പിറ്റലിലോ എലൈറ്റിലോ അഡ്മിറ്റ് ചെയ്യേണ്ട അവസ്ഥയിലായിരിക്കും. പിന്നെ പൂവാല ശല്യം വേറെ. ‘താത്തക്കുട്ടി’ എന്ന അശരീരികളും കലാഭവൻ മണിയുടെ നാടൻ പാട്ടുകളും അങ്ങിനെ എന്തെല്ലാം സഹിക്കണം?
എന്നാൽ നഗരത്തിന്റെ വീർപ്പുമുട്ടലുകളില്ലാത്ത ഊടുവഴികളിലൂടെയുള്ള നടത്തം ഏറെ സുരക്ഷിതവും ആനന്ദകരവും ആരോഗ്യകരവുമായിരുന്നു. പക്ഷേ എന്റെ കൂട്ടുകാരികളിൽ ആരും ഈ നടത്തം ഇഷ്ടപ്പെട്ടില്ല. അങ്ങിനെ യിരിക്കെയാണ് സ്ഥിരമായി നടന്നു പോകാറുള്ള പുഷ്പയെ ഞാൻ പരിചയപ്പെട്ടതും ഒരു നല്ല സൗഹൃദം രൂപപ്പെട്ടതും.

വളരെ പെട്ടെന്നുതന്നെ അവൾ എന്റെ അടുത്ത കൂട്ടുകാരിയായി. അവളുടെ വീട്ടിലെ സാമ്പത്തികസ്ഥിതി അവളുടെ വസ്ത്രങ്ങളിൽ നിന്നും വായിച്ചെടുക്കാമായിരുന്നു. അവ വൃത്തിയുള്ളതെങ്കിലും പഴയതും താണതുമായിരുന്നു. അധികമാരോടും സംസാരിക്കാൻ നിൽക്കാത്ത അവൾ ആയാത്രയിൽ എന്നോട് വാചാലയായി. പക്ഷേ ഒരിക്കലും ആരുടേയും കുറ്റങ്ങളോ കുറവുകളോ അവൾ പറഞ്ഞില്ല. അന്യ ആൺകുട്ടികളെക്കുറിച്ച് യാതൊരു താൽ‌പ്പര്യത്തോടെയും സംസാരിച്ചില്ല. അത്തരം കാര്യങ്ങളിലേക്ക് എന്റെ സംസാരം കടക്കുമ്പോൾ അവൾ എന്നെ നിരുത്സാഹപ്പെടുത്തിക്കൊണ്ടിരുന്നു.

പതുക്കെ പതുക്കെ ഞാൻ മാറിക്കൊണ്ടിരുന്നു. എന്റെ ചിന്തകളും ഇഷ്ടങ്ങളുമെല്ലാം അവൾ മാറ്റിയെഴുതുകയായിരുന്നു. ‘മ’ നിലവാരം മാത്രമുണ്ടായിരുന്ന എന്റെ വായന അവളുടെ നിർബന്ധത്തിന് വഴങ്ങി നല്ലപുസ്തകങ്ങളിലേക്ക് മാറി. പുസ്തകങ്ങൾ ലൈബ്രറിയിൽനിന്ന് അവൾതന്നെ എനിക്കെടുത്തുതന്നു. തികച്ചും പോസിറ്റീവായി മാത്രം ചിന്തിച്ച് അനാവശ്യ കാര്യങ്ങളൊന്നും ചിന്തിക്കാതെ എല്ലാം തൃപ്തിയോടെകണ്ടിരുന്ന, ഇല്ലായ്മകളോർത്ത് ഒരിക്കലുംദുഃഖിക്കാത്ത പുഷ്പയോടെനിക്കൊരുതരം ആരാധനവളരുകയായിരുന്നു.

നിരവധി കഷ്ടപ്പാടുകൾക്കിടയിൽ ജീവിക്കുന്നവളാണവളെന്നെനിക്ക്തോന്നിയിരുന്നു. പക്ഷേ ഒരിക്കലും കഷ്ടപ്പാടുകളെക്കുറിച്ചൊന്നും അവൾ എന്നോട് പറഞ്ഞില്ല. അവളുടെ കുടുംബത്തെക്കുറിച്ചറിയാൻ എനിക്കൊരുപാട് ചോദിക്കേണ്ടിവന്നു. അഛനും അമ്മയും മുതിർന്ന നാലുചേച്ചിമാരും ഒരു ജ്യേഷ്ടനുമടങ്ങിയതാണ് കുടുംബം. കപ്പലണ്ടിമിഠായി വീട്ടിൽ വച്ച് ഉണ്ടാക്കി മാർക്കറ്റിൽ വിൽ‌പ്പനനടത്തിയാണ് അഛൻ കുടുംബം പുലർത്തുന്നത്. ഇത്രയും കാര്യങ്ങളേ അവളിൽനിന്നെനിക്കറിയാൻ കഴിഞ്ഞുള്ളൂ. എന്റെ കുടുംബവിശേഷങ്ങൾ ഒന്നും അവൾ അന്വേഷിച്ചിരുന്നില്ലാത്തത്കാരണം ഞാനും അവളെക്കുറിച്ച് കൂടുതൽ അന്വേഷിച്ചില്ല. അതല്ലാതെതന്നെ ഞങ്ങൾക്ക് പറയാൻ കാര്യങ്ങൾ ഏറെയുണ്ടായിരുന്നു.

വായിച്ച പുസ്തകങ്ങളെക്കുറിച്ചുള്ള ചർച്ചയായിരുന്നു അവൾ ഏറെ ഇഷ്ടപ്പെട്ടിരുന്നത്.
നല്ല വസ്ത്രങ്ങളെകുറിച്ചോ ആഭരണങ്ങളെകുറിച്ചോ ഒന്നും അവൾ തൽ‌പ്പര്യത്തോടെ സംസാരിച്ചതേയില്ല. ഞാൻ എനിക്ക് ലഭിക്കുന്ന ആഭരണങ്ങളെക്കുറിച്ചും വസ്ത്രങ്ങളെക്കുറിച്ചുമെല്ലാം അവളോട് പറയാറുണ്ടെങ്കിലും അവൾ അതൊന്നും താൽ‌പ്പര്യത്തോടെ ശ്രദ്ധിക്കാറില്ലെന്ന് എനിക്ക് മനസ്സിലായി.
അവൾ പാവമാണ് നല്ലവസ്ത്രങ്ങളും ആഭരണങ്ങളുമെല്ലാം അവൾക്ക് അപ്രാപ്യമാണ്. അതുകൊണ്ട് അത്തരം കാര്യങ്ങളിലൊന്നും താൽ‌പ്പര്യമെടുത്ത് വെറുതെ മനസ്സ് ദുഷിപ്പിക്കെണ്ടാ എന്ന് അവൾ കരുതുന്നുണ്ടാകും.
അവളുടെ പിറന്നാളിന് ഒരു ചുരിദാർ സമ്മാനിക്കാൻ ഞാൻ ആഗ്രഹിച്ചു. പിറന്നാളിന്റെ തലേദിവസം ഉമ്മയെ സോപ്പിട്ട് കുറേ പണവും സംഘടിപ്പിച്ചു. വൈകിട്ട് പോകുമ്പോൾ ഞാൻ അവളോട് പറഞ്ഞു. ‘പുഷ്പേ നമുക്ക് ഫാഷൻ ഫാബ്രിക്സിൽ ഒന്ന് പോകാം’.
‘എന്തിനാ?’
‘എനിക്കൊരു ചുരിദാർ വാങ്ങണം’.
‘ചുരിദാറോ? എന്താ കഴിഞ്ഞ ആഴ്ചയല്ലെ നിന്റെ ഇത്ത നിനക്ക് ഡ്രസ്സ് കൊടുത്തയച്ചു എന്ന് നീപറഞ്ഞത്?’
‘അത്... പിന്നെ എനിക്കൊന്ന് കൂടെ വേണം’.
‘എടീ എനിക്കറിയാം നിന്റെ ഉദ്ദേശം. വേണ്ട റസ്‌ലീ... എനിക്ക് നിന്റെ ഈ സ്നേഹം മാത്രം മതി’.
എത്രനിർബന്ധിച്ചിട്ടും അവൾ വന്നില്ല.
പിറന്നാൾ ദിവസം പാവാടയും ബ്ലൌസുമണിഞ്ഞാണ് ഞാനവളെ കണ്ടത്. അലക്കി നിറം മങ്ങിയ പാവാട, ബ്ലൌസ് പുതിയതായി തുന്നിച്ചതായിരുന്നു.

അവളുടെ മുന്നിൽ ഞാൻ വളരെ ചെറുതായിപോകുന്നതായി എനിക്കുതോന്നി. അവൾ ഇല്ലായ്മകൾക്ക് നടുവിലായിട്ടും അതൊന്നും ഓർത്ത് ദുഖിക്കാത്തവൾ, എന്തിലും തൃപ്തികണ്ടെത്തുന്നവൾ.
ഞാനോ എല്ലാസൌഭാഗ്യങ്ങളുമുണ്ടായിട്ടും സങ്കടങ്ങളൊന്നും തീരാത്തവൾ. ആവശ്യത്തിന് ഗൾഫിൽനിന്നും പണമയക്കുന്ന ഉപ്പ, വേണ്ടതെല്ലാം വാങ്ങിത്തരാൻ ഒരു പിശുക്കും കാണിക്കാത്ത ഞങ്ങളുടെ ഫൈനാൻസ് മിനിസ്റ്റർ ഉമ്മ. ദുബായിൽ ഭർത്താവൊന്നിച്ച് കഴിയുന്ന എനിക്കിടക്കിടെ സമ്മാനങ്ങൾ കൊടുത്തയക്കുന്ന ഇത്താത്ത, എനിക്ക് തല്ലുകൂടാനും കമ്പനികൂടാനുമെല്ലാമുള്ള ഡിഗ്രിഫൈനലിയറുകാരൻ ഇക്ക എല്ലാമുണ്ടായിട്ടും എനിക്ക് സങ്കടങ്ങളായിരുന്നു. എന്തുകിട്ടിയാലും തൃപ്തിവരായ്മ. ടെക്സ്റ്റയിത്സിൽ പർചെയ്സിനുപോയാൽ എത്ര തിരഞ്ഞാലും എനിക്ക് തൃപ്തിയാവില്ല. ഓരോരോ അതൃപ്തികൾ പറഞ്ഞ് ഞാനെന്നും ഉമ്മയെദേശ്യം പിടിപ്പിച്ചു.
പുഷ്പയെപ്പോലെ സംതൃപ്തയായി ജീവിക്കാൻ ഞാൻ വളരെ കഠിനാധ്വാനം ചെയ്യുകയും ഏറെക്കുറേ അതിൽ വിജയിക്കുകയും ചെയ്തു.
എന്റെ ഈ ‘സോൾഘടി’ യെക്കുറിച്ച് ഞാൻ ഇക്കയോട് പറയാറുണ്ടായിരുന്നു. പറയുമ്പോഴെല്ലാം ഇക്ക പറയും
‘എന്നിട്ടും നീ എനിക്കവളെ ഒന്ന് പരിചയപ്പെടുത്തിത്തന്നില്ലല്ലോ?’
‘ഹയ്യട! എന്നിട്ട് വേണം നീ അവളെ ലൈനടിച്ച് ഇവിടെ ഒരു കമ്മ്യൂണൽ വയലൻസ് ഉണ്ടാക്കാൻ!’ എന്നും പറഞ്ഞ് ഞാൻ എപ്പോഴും തലയൂരി.
ഞാൻ ഒരുപാട് തവണ എന്റെ വീട്ടിലേക്കവളെ ക്ഷണിച്ചെങ്കിലും അവളാ ക്ഷണം സ്നേഹത്തോടെ നിരസിച്ചിരുന്നു. ഒരിക്കൽ പോലും അവൾ എന്നെ അവളുടെ വീട്ടിലേക്ക് ക്ഷണിച്ചതുമില്ല.

കൂർക്കഞ്ചേരി തൈപ്പൂയം കാണാൻ അന്ന് വൈകിട്ട് ഇക്കയോടൊപ്പം ഞാനും പോയി. സ്റ്റാളുകളിൽ കയറി സാധനങ്ങൾ വാങ്ങുമ്പോഴാണ് പെട്ടെന്ന് പുഷ്പ ഞങ്ങൾക്കടുത്തേക്ക് വന്നത്. സെറ്റ് മുണ്ടുടുത്ത് നെറ്റിയിൽ ചന്ദനക്കുറിയുമായി നിന്ന അവളെ ഞാൻ ആദ്യം കാണുന്നപോലെ നോക്കി. ആവേഷത്തിൽ അവളെ കാണാൻ വല്ലാത്തൊരു ഭംഗിയുണ്ടായിരുന്നു.
ഞാൻ ഇക്കയെ അവൾക്ക് പരിചയപ്പെടുത്തി. ഇക്കയോട് അനുവാദം വാങ്ങി അവൾ എന്നെ അമ്പലമുറ്റത്തേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെയുള്ള അവളുടെ അമ്മയെയും ചേച്ചിമാരെയുമെല്ലാം പരിചയപ്പെടുത്തിതന്നു. ഉത്സാഹത്തോടെ ഞങ്ങൾ അമ്പലപ്പറമ്പിൽ കറങ്ങിനടന്നു. ശ്രീനാരായണീയരുടെ ക്ഷേത്രമായതുകൊണ്ട് അന്യമതക്കാർക്കൊന്നും അകത്ത് വിലക്കില്ലെങ്കിലും ചുരിദാറണിഞ്ഞ് അകത്ത കയറാൻ പാടില്ലായിരുന്നു.
ഞാൻ എനിക്ക് പോകാൻ നേരമായി എന്ന് പറഞ്ഞിട്ടും അവൾ നിർബന്ധിച്ചു.
‘ഇന്ന് ഗാനമേളയുണ്ട് അത് കഴിഞ്ഞിട്ട് പോകാം.’
പക്ഷെ വൈകിയാൽ ഉമ്മ ചീത്തപറയുമെന്ന് പറഞ്ഞപ്പോൾ നാളെ പകൽ കാവടികാണാൻ വരണമെന്ന നിർബന്ധത്തോടെ അവൾ എന്നെ വിട്ടു.
നാളെ ഈതിരക്കിനിടയിലേക്ക് കാവടിയാട്ടം കാണാൻ ഉമ്മവിടില്ലെന്നറിഞ്ഞിട്ടും ഞാൻ സമ്മതിച്ചു.
വീട്ടിലേക്ക് മടങ്ങുമ്പോൾ ഇക്ക പറഞ്ഞു . ‘നിന്റെ കൂട്ടുകാരിയെക്കുറിച്ച് ഞാൻ അന്വേഷിച്ചു’.
‘എന്റെ കൂട്ടുകാരൻ മനോജിന്റെ അയൽ വാസിയാ’.
‘അതുശരി അപ്പോഴേക്കും ഇൻ‌വെസ്റ്റിഗേഷനും കഴിഞ്ഞോ? എന്താ വല്ല ഡിങ്കോളിഫിക്കേഷനും തോന്നിയോ? മോനേ ആവെള്ളം വാങ്ങിവെച്ചേക്ക് അവളങ്ങിനെ വളയുന്ന ടൈപ്പല്ല’.
അതുകേട്ട് ചിരിക്കുന്നതിനുപകരം ഇക്കയുടെ മുഖത്ത് അപരിചിതമായ ഒരു ഗൗരവമായിരുന്നു ഞാൻ കണ്ടത്
‘അവൾ ആരാണെന്നറിയുമോ നിനക്ക്?’
ഞാൻ മറുപടി പറയും മുമ്പെ ഇക്കപറഞ്ഞു.
‘ഒരു കൊലപ്പുള്ളീടെ പെങ്ങളാണവൾ!’
‘അതെ വിയ്യൂർ ജയിലിൽ ജീവപര്യന്തം അനുഭവിക്കുകയാണവളുടെ ചേട്ടൻ! കള്ളുകുടിച്ച് സ്വന്തം കൂട്ടുകാരനെ കുത്തിക്കൊന്നതാണ് കേസ്!’
ഞാൻ അമ്പരന്നു അവൾക്കൊരു ചേട്ടനുണ്ടെന്ന് പറഞ്ഞതല്ലാതെ അയാൾഎന്തുചെയ്യുന്നു എന്ന് ഇതുവരേ എന്നോട് പറഞ്ഞിരുന്നില്ല. അവൾക്ക് വ്യക്തിപരമായ ചോദ്യങ്ങൾ ഇഷ്ടമില്ലെന്ന് മനസ്സിലാക്കിയതുകൊണ്ട് ഞാൻ അവളുടെ ചേട്ടനെക്കുറിച്ച് ചോദിച്ചിരുന്നുമില്ല.

പിന്നീട് ഞങ്ങളൊന്നിച്ച് നടന്ന് പോകുമ്പോൾ ഒരിക്കലും ഞാനവളുടെ ഏട്ടനെക്കുറിച്ച് ചോദിച്ചില്ല. ഞാനത് ചോദിക്കുന്നതവളെ വേദനിപ്പിക്കുമെന്നെനിക്കുതോന്നി.
ആവർഷം അവസാനിക്കുന്നദിവസം അവൾ എന്നോട് പറഞ്ഞു.
‘അടുത്ത വർഷം ഞാൻ ഈ കോളേജിലുണ്ടാവില്ല. ഞങ്ങൾ ഇവിടം വിട്ടുപോവുകയാണ്. ഇവിടുത്തെ വീട് വിറ്റ് എന്റെ അമ്മയുടെ നാടായ അങ്കമാലിയിൽ വീട് വച്ച് അങ്ങോട്ട് മാറുകയാണ്. നമുക്കിനി ഇങ്ങനെഒരുമിച്ച് നടക്കാനാകുമെന്ന് തോന്നുന്നില്ല.’
എനിക്ക് വല്ലാത്ത നഷ്ടബോധം തോന്നി. ഇത്രയും നാൾ പുഷ്പ എനിക്ക് ഒരു കൂട്ടുകാരി മാത്രമായിരുന്നില്ല. നല്ലൊരു വഴികാട്ടിയായിരുന്നു, ജീവിതത്തെ എങ്ങിനെ സമീപിക്കണമെന്ന് പഠിപ്പിച്ചുതന്ന ഗുരുവായിരുന്നു, സ്വന്തം ദുഖങ്ങളോ പ്രാരാബ്ദങ്ങളോ ഒന്നും പറയാതെ സന്തോഷമുള്ള കാര്യങ്ങൾ മാത്രം എന്നോട് പറഞ്ഞ അത്യപൂർവ്വ മിത്രമായിരുന്നു.
എന്റെ കണ്ണുകൾ നിറഞ്ഞു.
അതുകണ്ടുകൊണ്ട് അവൾ ചിരിച്ചുകൊണ്ട് എന്നെ ആശ്വസിപ്പിച്ചു.
അയ്യേ ഇതെന്താ ക്‌ടാങ്ങളെപ്പോലെ...
എന്നെങ്കിലും നമ്മളെല്ലാം പിരിയേണ്ടവരല്ലേ? അതിച്ചിരി നേരത്തെയായീന്നല്ലേ ഉള്ളൂ. യോഗോണ്ടേ ഇനീം കാണാം. യാത്രപറയുമ്പോഴും അവളുടെ മുഖത്ത് ആപുഞ്ചിരി മാഞ്ഞിരുന്നില്ല.
അടുത്ത വർഷം കോളേജിൽ അവളുണ്ടായിരുന്നില്ല. അവളില്ലാതെ നടക്കാനും എനിക്ക് തോന്നിയില്ല. ഞാനും എം.ഓ.റോഡിൽ ബസ്സ്കാത്തുനിന്നു.

Friday, November 7, 2008

ഞാനും ഒരു ‘ബ്ലോ‘ഗിയായി!

ബ്ലോഗുകള്‍ കണ്ട് കണ്ട് വായിച്ച് വായിച്ച് വായിച്ച് അവസാനം ഞാനും ഒരു ‘ബ്ലോഗി’ അല്ലെങ്കില്‍ ‘ബ്ലോഗിനി’ യായി.
ബ്ലോഗര്‍ എന്ന് പറയുന്നത് ബഹുവചനമാണെന്നാണ് മണ്‍‌മറഞ്ഞ വി.കെ.എന്‍ സാറ് പഠിപ്പിച്ചിട്ടുള്ളത്.(ഡ്രൈവര്‍എന്നത് ബഹുവചനമാണ്.ഡ്രൈവന്‍ ആണ് ഏകവചനം എന്നാണല്ലോ പയ്യന്‍സ് പാഠം)
ബ്ലോഗര്‍ ബഹുവചനമായതുകൊണ്ട് ഏകവചനത്തില്‍ പുല്ലിംഗമായാല്‍ ബ്ലോഗനും സ്ത്രീലിംഗമായാല്‍ ബ്ലോഗി അല്ലെങ്കില്‍ ബ്ലോഗിനി.
എന്തിഗിനിയെങ്കിലുമാവട്ടെ കുറച്ച് വര്‍ത്തമാനങ്ങള്‍ എനിക്കും ഇവിടെപറയാമല്ലോ. പൊതുവെ ആണുങ്ങളുടെ പണിയായ കമന്റടിക്കല്‍ ഇവിടെ എനിക്കും നിര്‍ഭയം ആകാമല്ലോ.
പലബ്ലോഗുകളും വായിച്ചപ്പോള്‍ എനിക്കും ഇതുപോലൊന്ന് തുടങ്ങണമെന്ന് ഒരുപാട് ആഗ്രഹിച്ചതാണ്.
പക്ഷെ കണവനും കുട്ടിയുമുള്ള എനിക്ക് സമയം കേന്ദ്രം കേരളത്തിനനുവദിച്ച റേഷന്‍ ക്വാട്ടപോലെയാണ്. എങ്കിലും ഒരുപാട് നാളത്തെ പരിശ്രമത്തിനുശേഷം കീമാനും മലയാളമെഴുത്തുമെല്ലാം ഒരുവിധം പഠിച്ചു. അങ്ങനെ ഇതാ എന്റെ ആദ്യബ്ലോഗ് പിറക്കുന്നു.
തെറ്റുകളും പോരായ്മകളും മാന്യബ്ലോഗര്‍മാരെല്ലാം ചൂണ്ടിക്കാണിക്കുമെന്ന വിശ്വാസത്തോടെ.

ഓര്‍മ്മകളില്‍ സൂക്ഷിച്ചുവെച്ച പൊട്ടിയതെങ്കിലും ഉപേക്ഷിക്കാനാവാത്ത കുറേ വളപ്പൊട്ടുകളെ ഞാന്‍ ഇവിടെ നിരത്തിവെക്കാനിഷ്ടപ്പെടുന്നു. ഹൃദയം മുറിച്ചുപൊട്ടിവീണവയും ഞാനറിയാതെ ഉടഞ്ഞുപോയവയുമെല്ലാം എന്റെ ഓര്‍മ്മയുടെ പളുങ്ക്പാത്രത്തില്‍നിന്ന് ഈതാളിലേക്ക് പകര്‍ത്താനാഗ്രഹിക്കുന്നു. സമയസന്ദര്‍ഭങ്ങള്‍ കടാക്ഷിച്ചാല്‍ വീണ്ടും കാണാം.