Thursday, July 16, 2009

സഹയാത്രിക

പുഷ്പയെ എന്റെ കൂട്ടുകാരിയാക്കിയത് ചെറുപ്പം മുതലേ എന്റെ കൂടെയുണ്ടായിരുന്ന പിശുക്കാണെന്ന് എന്റെ കൂട്ടുകാരികൾ കളിയാക്കിയിരുന്നു. കോളേജ് വിട്ട് വീട്ടിലേക്ക് ബസ്സിനുപോകാതെ മൂന്നാല് കിലോമീറ്റർ നടന്ന് വീട്ടിലെത്തുക എന്റെ ഒരു ശീലമായിരുന്നു. ബസ്സിനുള്ള കാശും അത്യാവശ്യം വന്നാൽ ഓട്ടോ പിടിച്ച് വീട്ടിലെത്താനുമുള്ള കാശും എന്നും ഉമ്മയോട് വാങ്ങുകയും ചെയ്യും. എന്റെ ഈ ഏർപ്പാട് കണ്ടുപിടിച്ച് ഇക്ക ‘അർക്കീസ്’ എന്ന സ്ഥാനപ്പേരും എനിക്ക് നൽകിയിരുന്നു.

പക്ഷേ ബസ് ചാർജ്ജ് ലാഭിക്കുക എന്നതിനേക്കാളേറെ ഈ നടത്തത്തിന് എനിക്ക് ന്യായീകരണങ്ങൾ ഏറെയുണ്ടായിരുന്നു. എം.ഒ. റോഡിൽ ബസ്സിനായുള്ള നീണ്ട കാത്തുനിൽ‌പ്പ്, തിക്കിത്തിരക്കിയുള്ള ബസ്സിൽകയറൽ, എത്രതിങ്ങി ഞെരുങ്ങിയാലും പിന്നെയും ആളെകയറ്റാനുള്ള ബസ്സുകാരുടെ തീരാത്ത ആർത്തി, ഒച്ചിഴയുന്ന വേഗത്തിൽ ഇഴയുന്ന ബസ്സ് എം.ഒ. റോഡിൽ നിന്നും ശക്തൻ തമ്പുരാൻ സ്റ്റാന്റ് വഴി കൊക്കാലെ ജങ്ഷനിലെത്തുമ്പോഴേക്കും അതിലുള്ളവരെ തൊട്ടടുത്ത മെട്രോപൊളിറ്റ്യൻ ഹോസ്പിറ്റലിലോ എലൈറ്റിലോ അഡ്മിറ്റ് ചെയ്യേണ്ട അവസ്ഥയിലായിരിക്കും. പിന്നെ പൂവാല ശല്യം വേറെ. ‘താത്തക്കുട്ടി’ എന്ന അശരീരികളും കലാഭവൻ മണിയുടെ നാടൻ പാട്ടുകളും അങ്ങിനെ എന്തെല്ലാം സഹിക്കണം?
എന്നാൽ നഗരത്തിന്റെ വീർപ്പുമുട്ടലുകളില്ലാത്ത ഊടുവഴികളിലൂടെയുള്ള നടത്തം ഏറെ സുരക്ഷിതവും ആനന്ദകരവും ആരോഗ്യകരവുമായിരുന്നു. പക്ഷേ എന്റെ കൂട്ടുകാരികളിൽ ആരും ഈ നടത്തം ഇഷ്ടപ്പെട്ടില്ല. അങ്ങിനെ യിരിക്കെയാണ് സ്ഥിരമായി നടന്നു പോകാറുള്ള പുഷ്പയെ ഞാൻ പരിചയപ്പെട്ടതും ഒരു നല്ല സൗഹൃദം രൂപപ്പെട്ടതും.

വളരെ പെട്ടെന്നുതന്നെ അവൾ എന്റെ അടുത്ത കൂട്ടുകാരിയായി. അവളുടെ വീട്ടിലെ സാമ്പത്തികസ്ഥിതി അവളുടെ വസ്ത്രങ്ങളിൽ നിന്നും വായിച്ചെടുക്കാമായിരുന്നു. അവ വൃത്തിയുള്ളതെങ്കിലും പഴയതും താണതുമായിരുന്നു. അധികമാരോടും സംസാരിക്കാൻ നിൽക്കാത്ത അവൾ ആയാത്രയിൽ എന്നോട് വാചാലയായി. പക്ഷേ ഒരിക്കലും ആരുടേയും കുറ്റങ്ങളോ കുറവുകളോ അവൾ പറഞ്ഞില്ല. അന്യ ആൺകുട്ടികളെക്കുറിച്ച് യാതൊരു താൽ‌പ്പര്യത്തോടെയും സംസാരിച്ചില്ല. അത്തരം കാര്യങ്ങളിലേക്ക് എന്റെ സംസാരം കടക്കുമ്പോൾ അവൾ എന്നെ നിരുത്സാഹപ്പെടുത്തിക്കൊണ്ടിരുന്നു.

പതുക്കെ പതുക്കെ ഞാൻ മാറിക്കൊണ്ടിരുന്നു. എന്റെ ചിന്തകളും ഇഷ്ടങ്ങളുമെല്ലാം അവൾ മാറ്റിയെഴുതുകയായിരുന്നു. ‘മ’ നിലവാരം മാത്രമുണ്ടായിരുന്ന എന്റെ വായന അവളുടെ നിർബന്ധത്തിന് വഴങ്ങി നല്ലപുസ്തകങ്ങളിലേക്ക് മാറി. പുസ്തകങ്ങൾ ലൈബ്രറിയിൽനിന്ന് അവൾതന്നെ എനിക്കെടുത്തുതന്നു. തികച്ചും പോസിറ്റീവായി മാത്രം ചിന്തിച്ച് അനാവശ്യ കാര്യങ്ങളൊന്നും ചിന്തിക്കാതെ എല്ലാം തൃപ്തിയോടെകണ്ടിരുന്ന, ഇല്ലായ്മകളോർത്ത് ഒരിക്കലുംദുഃഖിക്കാത്ത പുഷ്പയോടെനിക്കൊരുതരം ആരാധനവളരുകയായിരുന്നു.

നിരവധി കഷ്ടപ്പാടുകൾക്കിടയിൽ ജീവിക്കുന്നവളാണവളെന്നെനിക്ക്തോന്നിയിരുന്നു. പക്ഷേ ഒരിക്കലും കഷ്ടപ്പാടുകളെക്കുറിച്ചൊന്നും അവൾ എന്നോട് പറഞ്ഞില്ല. അവളുടെ കുടുംബത്തെക്കുറിച്ചറിയാൻ എനിക്കൊരുപാട് ചോദിക്കേണ്ടിവന്നു. അഛനും അമ്മയും മുതിർന്ന നാലുചേച്ചിമാരും ഒരു ജ്യേഷ്ടനുമടങ്ങിയതാണ് കുടുംബം. കപ്പലണ്ടിമിഠായി വീട്ടിൽ വച്ച് ഉണ്ടാക്കി മാർക്കറ്റിൽ വിൽ‌പ്പനനടത്തിയാണ് അഛൻ കുടുംബം പുലർത്തുന്നത്. ഇത്രയും കാര്യങ്ങളേ അവളിൽനിന്നെനിക്കറിയാൻ കഴിഞ്ഞുള്ളൂ. എന്റെ കുടുംബവിശേഷങ്ങൾ ഒന്നും അവൾ അന്വേഷിച്ചിരുന്നില്ലാത്തത്കാരണം ഞാനും അവളെക്കുറിച്ച് കൂടുതൽ അന്വേഷിച്ചില്ല. അതല്ലാതെതന്നെ ഞങ്ങൾക്ക് പറയാൻ കാര്യങ്ങൾ ഏറെയുണ്ടായിരുന്നു.

വായിച്ച പുസ്തകങ്ങളെക്കുറിച്ചുള്ള ചർച്ചയായിരുന്നു അവൾ ഏറെ ഇഷ്ടപ്പെട്ടിരുന്നത്.
നല്ല വസ്ത്രങ്ങളെകുറിച്ചോ ആഭരണങ്ങളെകുറിച്ചോ ഒന്നും അവൾ തൽ‌പ്പര്യത്തോടെ സംസാരിച്ചതേയില്ല. ഞാൻ എനിക്ക് ലഭിക്കുന്ന ആഭരണങ്ങളെക്കുറിച്ചും വസ്ത്രങ്ങളെക്കുറിച്ചുമെല്ലാം അവളോട് പറയാറുണ്ടെങ്കിലും അവൾ അതൊന്നും താൽ‌പ്പര്യത്തോടെ ശ്രദ്ധിക്കാറില്ലെന്ന് എനിക്ക് മനസ്സിലായി.
അവൾ പാവമാണ് നല്ലവസ്ത്രങ്ങളും ആഭരണങ്ങളുമെല്ലാം അവൾക്ക് അപ്രാപ്യമാണ്. അതുകൊണ്ട് അത്തരം കാര്യങ്ങളിലൊന്നും താൽ‌പ്പര്യമെടുത്ത് വെറുതെ മനസ്സ് ദുഷിപ്പിക്കെണ്ടാ എന്ന് അവൾ കരുതുന്നുണ്ടാകും.
അവളുടെ പിറന്നാളിന് ഒരു ചുരിദാർ സമ്മാനിക്കാൻ ഞാൻ ആഗ്രഹിച്ചു. പിറന്നാളിന്റെ തലേദിവസം ഉമ്മയെ സോപ്പിട്ട് കുറേ പണവും സംഘടിപ്പിച്ചു. വൈകിട്ട് പോകുമ്പോൾ ഞാൻ അവളോട് പറഞ്ഞു. ‘പുഷ്പേ നമുക്ക് ഫാഷൻ ഫാബ്രിക്സിൽ ഒന്ന് പോകാം’.
‘എന്തിനാ?’
‘എനിക്കൊരു ചുരിദാർ വാങ്ങണം’.
‘ചുരിദാറോ? എന്താ കഴിഞ്ഞ ആഴ്ചയല്ലെ നിന്റെ ഇത്ത നിനക്ക് ഡ്രസ്സ് കൊടുത്തയച്ചു എന്ന് നീപറഞ്ഞത്?’
‘അത്... പിന്നെ എനിക്കൊന്ന് കൂടെ വേണം’.
‘എടീ എനിക്കറിയാം നിന്റെ ഉദ്ദേശം. വേണ്ട റസ്‌ലീ... എനിക്ക് നിന്റെ ഈ സ്നേഹം മാത്രം മതി’.
എത്രനിർബന്ധിച്ചിട്ടും അവൾ വന്നില്ല.
പിറന്നാൾ ദിവസം പാവാടയും ബ്ലൌസുമണിഞ്ഞാണ് ഞാനവളെ കണ്ടത്. അലക്കി നിറം മങ്ങിയ പാവാട, ബ്ലൌസ് പുതിയതായി തുന്നിച്ചതായിരുന്നു.

അവളുടെ മുന്നിൽ ഞാൻ വളരെ ചെറുതായിപോകുന്നതായി എനിക്കുതോന്നി. അവൾ ഇല്ലായ്മകൾക്ക് നടുവിലായിട്ടും അതൊന്നും ഓർത്ത് ദുഖിക്കാത്തവൾ, എന്തിലും തൃപ്തികണ്ടെത്തുന്നവൾ.
ഞാനോ എല്ലാസൌഭാഗ്യങ്ങളുമുണ്ടായിട്ടും സങ്കടങ്ങളൊന്നും തീരാത്തവൾ. ആവശ്യത്തിന് ഗൾഫിൽനിന്നും പണമയക്കുന്ന ഉപ്പ, വേണ്ടതെല്ലാം വാങ്ങിത്തരാൻ ഒരു പിശുക്കും കാണിക്കാത്ത ഞങ്ങളുടെ ഫൈനാൻസ് മിനിസ്റ്റർ ഉമ്മ. ദുബായിൽ ഭർത്താവൊന്നിച്ച് കഴിയുന്ന എനിക്കിടക്കിടെ സമ്മാനങ്ങൾ കൊടുത്തയക്കുന്ന ഇത്താത്ത, എനിക്ക് തല്ലുകൂടാനും കമ്പനികൂടാനുമെല്ലാമുള്ള ഡിഗ്രിഫൈനലിയറുകാരൻ ഇക്ക എല്ലാമുണ്ടായിട്ടും എനിക്ക് സങ്കടങ്ങളായിരുന്നു. എന്തുകിട്ടിയാലും തൃപ്തിവരായ്മ. ടെക്സ്റ്റയിത്സിൽ പർചെയ്സിനുപോയാൽ എത്ര തിരഞ്ഞാലും എനിക്ക് തൃപ്തിയാവില്ല. ഓരോരോ അതൃപ്തികൾ പറഞ്ഞ് ഞാനെന്നും ഉമ്മയെദേശ്യം പിടിപ്പിച്ചു.
പുഷ്പയെപ്പോലെ സംതൃപ്തയായി ജീവിക്കാൻ ഞാൻ വളരെ കഠിനാധ്വാനം ചെയ്യുകയും ഏറെക്കുറേ അതിൽ വിജയിക്കുകയും ചെയ്തു.
എന്റെ ഈ ‘സോൾഘടി’ യെക്കുറിച്ച് ഞാൻ ഇക്കയോട് പറയാറുണ്ടായിരുന്നു. പറയുമ്പോഴെല്ലാം ഇക്ക പറയും
‘എന്നിട്ടും നീ എനിക്കവളെ ഒന്ന് പരിചയപ്പെടുത്തിത്തന്നില്ലല്ലോ?’
‘ഹയ്യട! എന്നിട്ട് വേണം നീ അവളെ ലൈനടിച്ച് ഇവിടെ ഒരു കമ്മ്യൂണൽ വയലൻസ് ഉണ്ടാക്കാൻ!’ എന്നും പറഞ്ഞ് ഞാൻ എപ്പോഴും തലയൂരി.
ഞാൻ ഒരുപാട് തവണ എന്റെ വീട്ടിലേക്കവളെ ക്ഷണിച്ചെങ്കിലും അവളാ ക്ഷണം സ്നേഹത്തോടെ നിരസിച്ചിരുന്നു. ഒരിക്കൽ പോലും അവൾ എന്നെ അവളുടെ വീട്ടിലേക്ക് ക്ഷണിച്ചതുമില്ല.

കൂർക്കഞ്ചേരി തൈപ്പൂയം കാണാൻ അന്ന് വൈകിട്ട് ഇക്കയോടൊപ്പം ഞാനും പോയി. സ്റ്റാളുകളിൽ കയറി സാധനങ്ങൾ വാങ്ങുമ്പോഴാണ് പെട്ടെന്ന് പുഷ്പ ഞങ്ങൾക്കടുത്തേക്ക് വന്നത്. സെറ്റ് മുണ്ടുടുത്ത് നെറ്റിയിൽ ചന്ദനക്കുറിയുമായി നിന്ന അവളെ ഞാൻ ആദ്യം കാണുന്നപോലെ നോക്കി. ആവേഷത്തിൽ അവളെ കാണാൻ വല്ലാത്തൊരു ഭംഗിയുണ്ടായിരുന്നു.
ഞാൻ ഇക്കയെ അവൾക്ക് പരിചയപ്പെടുത്തി. ഇക്കയോട് അനുവാദം വാങ്ങി അവൾ എന്നെ അമ്പലമുറ്റത്തേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെയുള്ള അവളുടെ അമ്മയെയും ചേച്ചിമാരെയുമെല്ലാം പരിചയപ്പെടുത്തിതന്നു. ഉത്സാഹത്തോടെ ഞങ്ങൾ അമ്പലപ്പറമ്പിൽ കറങ്ങിനടന്നു. ശ്രീനാരായണീയരുടെ ക്ഷേത്രമായതുകൊണ്ട് അന്യമതക്കാർക്കൊന്നും അകത്ത് വിലക്കില്ലെങ്കിലും ചുരിദാറണിഞ്ഞ് അകത്ത കയറാൻ പാടില്ലായിരുന്നു.
ഞാൻ എനിക്ക് പോകാൻ നേരമായി എന്ന് പറഞ്ഞിട്ടും അവൾ നിർബന്ധിച്ചു.
‘ഇന്ന് ഗാനമേളയുണ്ട് അത് കഴിഞ്ഞിട്ട് പോകാം.’
പക്ഷെ വൈകിയാൽ ഉമ്മ ചീത്തപറയുമെന്ന് പറഞ്ഞപ്പോൾ നാളെ പകൽ കാവടികാണാൻ വരണമെന്ന നിർബന്ധത്തോടെ അവൾ എന്നെ വിട്ടു.
നാളെ ഈതിരക്കിനിടയിലേക്ക് കാവടിയാട്ടം കാണാൻ ഉമ്മവിടില്ലെന്നറിഞ്ഞിട്ടും ഞാൻ സമ്മതിച്ചു.
വീട്ടിലേക്ക് മടങ്ങുമ്പോൾ ഇക്ക പറഞ്ഞു . ‘നിന്റെ കൂട്ടുകാരിയെക്കുറിച്ച് ഞാൻ അന്വേഷിച്ചു’.
‘എന്റെ കൂട്ടുകാരൻ മനോജിന്റെ അയൽ വാസിയാ’.
‘അതുശരി അപ്പോഴേക്കും ഇൻ‌വെസ്റ്റിഗേഷനും കഴിഞ്ഞോ? എന്താ വല്ല ഡിങ്കോളിഫിക്കേഷനും തോന്നിയോ? മോനേ ആവെള്ളം വാങ്ങിവെച്ചേക്ക് അവളങ്ങിനെ വളയുന്ന ടൈപ്പല്ല’.
അതുകേട്ട് ചിരിക്കുന്നതിനുപകരം ഇക്കയുടെ മുഖത്ത് അപരിചിതമായ ഒരു ഗൗരവമായിരുന്നു ഞാൻ കണ്ടത്
‘അവൾ ആരാണെന്നറിയുമോ നിനക്ക്?’
ഞാൻ മറുപടി പറയും മുമ്പെ ഇക്കപറഞ്ഞു.
‘ഒരു കൊലപ്പുള്ളീടെ പെങ്ങളാണവൾ!’
‘അതെ വിയ്യൂർ ജയിലിൽ ജീവപര്യന്തം അനുഭവിക്കുകയാണവളുടെ ചേട്ടൻ! കള്ളുകുടിച്ച് സ്വന്തം കൂട്ടുകാരനെ കുത്തിക്കൊന്നതാണ് കേസ്!’
ഞാൻ അമ്പരന്നു അവൾക്കൊരു ചേട്ടനുണ്ടെന്ന് പറഞ്ഞതല്ലാതെ അയാൾഎന്തുചെയ്യുന്നു എന്ന് ഇതുവരേ എന്നോട് പറഞ്ഞിരുന്നില്ല. അവൾക്ക് വ്യക്തിപരമായ ചോദ്യങ്ങൾ ഇഷ്ടമില്ലെന്ന് മനസ്സിലാക്കിയതുകൊണ്ട് ഞാൻ അവളുടെ ചേട്ടനെക്കുറിച്ച് ചോദിച്ചിരുന്നുമില്ല.

പിന്നീട് ഞങ്ങളൊന്നിച്ച് നടന്ന് പോകുമ്പോൾ ഒരിക്കലും ഞാനവളുടെ ഏട്ടനെക്കുറിച്ച് ചോദിച്ചില്ല. ഞാനത് ചോദിക്കുന്നതവളെ വേദനിപ്പിക്കുമെന്നെനിക്കുതോന്നി.
ആവർഷം അവസാനിക്കുന്നദിവസം അവൾ എന്നോട് പറഞ്ഞു.
‘അടുത്ത വർഷം ഞാൻ ഈ കോളേജിലുണ്ടാവില്ല. ഞങ്ങൾ ഇവിടം വിട്ടുപോവുകയാണ്. ഇവിടുത്തെ വീട് വിറ്റ് എന്റെ അമ്മയുടെ നാടായ അങ്കമാലിയിൽ വീട് വച്ച് അങ്ങോട്ട് മാറുകയാണ്. നമുക്കിനി ഇങ്ങനെഒരുമിച്ച് നടക്കാനാകുമെന്ന് തോന്നുന്നില്ല.’
എനിക്ക് വല്ലാത്ത നഷ്ടബോധം തോന്നി. ഇത്രയും നാൾ പുഷ്പ എനിക്ക് ഒരു കൂട്ടുകാരി മാത്രമായിരുന്നില്ല. നല്ലൊരു വഴികാട്ടിയായിരുന്നു, ജീവിതത്തെ എങ്ങിനെ സമീപിക്കണമെന്ന് പഠിപ്പിച്ചുതന്ന ഗുരുവായിരുന്നു, സ്വന്തം ദുഖങ്ങളോ പ്രാരാബ്ദങ്ങളോ ഒന്നും പറയാതെ സന്തോഷമുള്ള കാര്യങ്ങൾ മാത്രം എന്നോട് പറഞ്ഞ അത്യപൂർവ്വ മിത്രമായിരുന്നു.
എന്റെ കണ്ണുകൾ നിറഞ്ഞു.
അതുകണ്ടുകൊണ്ട് അവൾ ചിരിച്ചുകൊണ്ട് എന്നെ ആശ്വസിപ്പിച്ചു.
അയ്യേ ഇതെന്താ ക്‌ടാങ്ങളെപ്പോലെ...
എന്നെങ്കിലും നമ്മളെല്ലാം പിരിയേണ്ടവരല്ലേ? അതിച്ചിരി നേരത്തെയായീന്നല്ലേ ഉള്ളൂ. യോഗോണ്ടേ ഇനീം കാണാം. യാത്രപറയുമ്പോഴും അവളുടെ മുഖത്ത് ആപുഞ്ചിരി മാഞ്ഞിരുന്നില്ല.
അടുത്ത വർഷം കോളേജിൽ അവളുണ്ടായിരുന്നില്ല. അവളില്ലാതെ നടക്കാനും എനിക്ക് തോന്നിയില്ല. ഞാനും എം.ഓ.റോഡിൽ ബസ്സ്കാത്തുനിന്നു.

25 comments:

Rasleena said...

ഒരു പോസ്റ്റ് ഒരു അപൂർവ്വ കൂട്ടുകാരിയെക്കുറിച്ചുള്ള ഓർമ്മ

ശ്രീ said...

കൂട്ടുകാരിയെക്കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പ് നന്നായി.

പിന്നീട് ഒരിയ്ക്കലും പുഷ്പയെ കാണുകയോ കോണ്ടാക്റ്റ് ചെയ്യുകയോ ചെയ്തില്ലേ?

വരവൂരാൻ said...

കൂറെ നാളുകൾക്ക്‌ ശേഷം വായിച്ച ഒരു നല്ല ഓർമ്മ കുറിപ്പ്‌... നന്നായിരിക്കുന്നു എന്ന് ഹൃദയത്തിൽ നിന്നു പറയുന്നു. ആശംസകൾ

monutty said...

very very good post
iniyu pratheeshikunnu ithupole orayiram thankyou

..naj said...

Good presentation in rhythmic way.

Rasleena said...

ശ്രീ, വരവൂരാൻ,നരിക്കുന്നൻ,നാജ് അഭിപ്രായമെഴുതിയതിന് ഒരായിരം നന്ദി.
ശ്രീ പുഷ്പയെ നിന്നീട് ഞാൻ കണ്ടിട്ടേയില്ല. അതൊരു വേദനയായി മനസ്സിലുള്ളതുകൊണ്ടാണ് ഇങ്ങനെ ഒരു പോസ്റ്റ് പിറന്നത്.

മാണിക്യം said...

ഒരിക്കലും ആരുടേയും കുറ്റങ്ങളോ കുറവുകളോ അവള്‍ പറഞ്ഞില്ല. ....തികച്ചും പോസിറ്റീവായി മാത്രം ചിന്തിച്ച് അനാവശ്യ കാര്യങ്ങളൊന്നും ചിന്തിക്കാതെ എല്ലാം തൃപ്തിയോടെകണ്ടിരുന്ന, ഇല്ലായ്മകളോര്‍ത്ത് ഒരിക്കലുംദുഃഖിക്കാത്ത പുഷ്പയോടെനിക്കൊരുതരം ആരാധനവളരുകയായിരുന്നു.... ,

വളരെ ശരി.
വയിച്ചു തീരുമ്പോള്‍ പുഷ്പ എന്റെ ഒപ്പം നടക്കുന്നു നല്ല അവതരണം പുഷ്പയെ ബൂലോകത്തിനു പരിചയപ്പെടുത്തിയതിനു നന്ദി..
ആ കുട്ടി എവിടെയാണെങ്കിലും നന്നായി വരട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു

എം പി.ഹാഷിം said...

ഒരു പോസ്റ്റ് നന്നായിരിക്കുന്നു

khader patteppadam said...

മുഖസ്തുതിയല്ല,പോസ്റ്റ് നന്നായിട്ടുണ്ട്. വര്‍ണ്ണക്കൂട്ടില്ലാതെ ഹ്രുദയസ്പര്‍ശിയായി അവതരിപ്പിച്ചിരിക്കുന്നു. യശ്പാലിന്റെ ഒരു കഥ ,ഞാന്‍ പണ്ട് വായിച്ചത്,ഓര്‍ത്തുപോയി. 'ദു:ഖ്' എന്നാണു കഥയുടെ പേര്' റസ്ലീനയുടെ വിവരണത്തിന് ആ കഥയുമായി സാമ്യമുണ്ട്. യശ്പാലിന്റേത് കഥയായിരുന്നു, ഇത് യാഥാര്‍ത്ഥ്യവും.

Areekkodan | അരീക്കോടന്‍ said...

കൂട്ടുകാരിയെക്കുറിച്ചുള്ള ഈ ഓര്‍മ്മക്കുറിപ്പ്‌ ഹൃദ്യമായി.പുഷ്പയുടെ പക്കല്‍ നിന്നും കിട്ടിയ നല്ല ഗുണങ്ങള്‍ പോലെ തിരിച്ച്‌ പുഷ്പയും ചില ഗുണങ്ങള്‍ പകര്‍ത്തിയിരിക്കും എന്ന് കരുതുന്നു...

Rasleena said...

നന്ദി മാണിക്യം,ഹാഷിം,ഖാദർ,അരീക്കോടൻ
ഇത്രയും നല്ല അഭിപ്രായങ്ങളൊന്നും ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി

അനില്‍@ബ്ലോഗ് // anil said...

നന്നായിട്ടുണ്ട്.
കമന്റുകള്‍ കാണാനാവുന്നില്ലല്ലോ, ആകെ കറപ്പ മാത്രം.
:)

vahab said...

സ്വന്തം പോരായ്‌മകള്‍ കാണുവാനും, മറ്റുള്ളവരുടെ നന്മ കണ്ട്‌ അതുള്‍ക്കൊള്ളുവാനുമുള്ള സന്നദ്ധത അഭിനന്ദനമര്‍ഹിക്കുന്നു. ആശംസകള്‍....!

Faizal Kondotty said...

നന്നായിട്ടുണ്ട്...
Touching

Faizal Kondotty said...

കടുത്ത ജീവിതാനുഭവങ്ങള്‍ ഒരാളെ കൂടുതല്‍ പക്വമതിയാക്കും .. അതാണ്‌ പുഷ്പയില്‍ കണ്ടത് ..

ബഷീർ said...

വളരെ നന്നായിരിക്കുന്നു. ഒട്ടും ബോറടിക്കാതെ മുഴുവൻ വായിച്ചു . കൂട്ടുകാരിയെ കുറിച്ചുള്ള ഈ ഓർമ്മ കുറിപ്പ് ക്രിയാത്മകമായ ചിന്തകളിലേക്കും നയിക്കാനുതകുന്നതായി..

അഭിനന്ദനങ്ങൾ

Sureshkumar Punjhayil said...

Sahayathrikakku snehapoorvam...!

Nannayirikkunnu... Ashamsakal...!!!

Rasleena said...

അനിൽ, വഹാബ്,ഫൈസൽ, ബഷീർ,സുരേഷ്കുമാർ എല്ലാവർക്കും നന്ദി.
അനിൽ -കളർമാറ്റി ഇപ്പോൾ ശരിയായെന്ന് തോന്നുന്നു.

മാഹിക്കാരെ ഇതിലെ ഇതിലെ.... said...
This comment has been removed by the author.
മാഹിക്കാരെ ഇതിലെ ഇതിലെ.... said...

റസ്‌ലീന,
രസമുണ്ട് ആക്യാനരീതി.പ്രത്യേകിച്ച് അക്ഷരപിശാചിന്റെ അഭാവം.come on. Write it more.

കരീം മാഷ്‌ said...

നേരിന്റെ നറുമണമുണ്ട് എഴുത്തിനു്!
ഈയിടെഞാന്‍ നല്ല ബ്ലൊഗുകള്‍ കാണുന്നില്ലല്ലോ എന്നോര്‍ത്തത് എന്റെ ബ്ലോഗിലെ കമന്റിലൂടെ ഇവിടെ എത്തിയപ്പോഴാണ്.

Anonymous said...

rasleena,

ഹ്ര്‌ദയത്തിലെവിടെയോ കൊളുത്തിവലിച്ച് കടന്ന്‌പോവുന്നു അക്ഷരങ്ങള്‍.

ഈറനണിയുന്ന മിഴികള്‍ തുടക്കുമ്പോള്‍, പുഷ്പയെപോലെ, എഴുത്തും അപൂര്‍ണ്ണമാവുന്നു.

ആശംസകള്‍.

ത്രിശ്ശൂക്കാരന്‍ said...

നാട്ടുകാരീ, നന്നായിട്ടുണ്ട്.

ഇനിയും എഴുതുക.

ങ്യാ ഹ ഹ ഹ said...
This comment has been removed by the author.
Rasleena said...

സമീർ മാഹി,കരീം മാഷ്,മലബാർ എക്സ്‌പ്രസ്സ്, ത്രിശ്ശൂക്കാരൻ എല്ലാ‍ാവർക്കും മനം നിറഞ്ഞ നന്ദി.